കോട്ടൂർ വനമേഖലയിൽ മലവെള്ളപ്പാച്ചിൽ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തി. കരമനയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.
തിരുവനന്തപുരം: കോട്ടൂർ വനമേഖലയിൽ മലവെള്ളപ്പാച്ചിൽ. കാര്യോട് കുമ്പിൾമൂട് തോട് കര കവിഞ്ഞ് ഒഴുകിയതോടെ പലയിടങ്ങളിലും വെള്ളം പൊങ്ങി. ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. കോട്ടൂർ വനമേഖലയിൽ മണിക്കൂറുകളോളം നീണ്ട മഴയെ തുടർന്നാണ് തോടുകൾ കരകഴിഞ്ഞൊഴുകിയത്.
"
എലിമലയിലെ ശക്തമായ മലവെള്ളപാച്ചിലിൽ കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട് കാര്യോട് മേഖലകളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. 35 വീടുകൾ വെള്ളത്തിൽ മുങ്ങി. വനമേഖലയിൽ ഉരുൾപ്പൊട്ടിയെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറി. വനത്തിനുള്ളിലെ ആദിവാസി ഊരുകൾ സുരക്ഷിതമാണെന്നാണ് വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തി
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തി. ഘട്ടംഘട്ടമായി ഷട്ടർ വീണ്ടും ഷട്ടർ ഉയർത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.ഈ സാഹചര്യത്തിൽ കരമനയാറിനു തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.