ഇനിയും മഴ തുടർന്നാൽ എസി റോഡ് വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായേക്കും. 

ആലപ്പുഴ: കനത്ത മഴയില്‍ കുട്ടനാട്ടിൽ വെള്ളപ്പൊക്കം. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളം കയറി. ഇതോടെ ഇതു വഴിയുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു. മങ്കൊമ്പ് ബ്ളോക്ക് ജങ്ഷൻ വരെയായിരിക്കും സര്‍വ്വീസുകള്‍. ഇനിയും മഴ തുടർന്നാൽ എസി റോഡ് വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായേക്കും.അതേസമയം കനത്ത മഴയില്‍ വടക്കന്‍ ജില്ലകളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോടും , കണ്ണൂരും , കാസർകോടും ഉരുൾപൊട്ടലുണ്ടായി. പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് ആയിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചു. കണ്ണൂരിലെ ശ്രീകണ്ഠപുരം പട്ടണം മുഴുവൻ വെള്ളത്തിനിടിയിലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെങ്ങളായി , പൊടിക്കളം പഞ്ചായത്തുകളിലെ വീടുകളിലും വെള്ളം കയറി. ജില്ലയിൽ ഇതുവരെ അഞ്ഞൂറിലധികം പേരെ മാറ്റിപാർപ്പിച്ചു. പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഇവിടങ്ങളിൽ വ്യാപകമായി കൃഷി നശിച്ചു. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉൾപ്പടെ അഞ്ച് പഞ്ചായത്തുകൾ വെള്ളത്തിനടിയിലായി. തളിപറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.