കവളപ്പാറയില്‍ വന്‍ ദുരന്തം: ഉരുൾപൊട്ടി മുപ്പത് വീട് മണ്ണിനടിയിൽ, അമ്പതോളം പേരെ കാണാനില്ല
പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളത്. വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറഞ്ഞു.
മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടി ഉണ്ടായത് വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ ആയിട്ടുമില്ല.
ഉരുൾപ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്.
വൈദ്യുതി ടെലിഫോൺ ബന്ധങ്ങൾ പാടെ ഇല്ലാതായി. അതുകൊണ്ടുതന്നെ ദുരന്തമേഖലയിലെ യഥാര്‍ത്ഥ ചിത്രം ഇതുവരെ പുറത്ത് അറിഞ്ഞിരുന്നില്ല. രക്ഷിക്കണമെന്ന സന്ദേശം കേട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം മണിക്കൂറുകൾ പരിശ്രമിച്ച് കവളപ്പാറയിലെത്തുന്നത്. കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയിലാണ്. വീടുകൾ നിന്നിടത്ത് അതിന്‍റെ ചെറിയ അടയാളം പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
കവളപ്പാറയിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ:
k"
പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികൾ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.