വടക്കൻ കേരളത്തിൽ ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻ പിടിത്തത്തിന് വിലക്ക്
അതേസമയം, കക്കയം ഡാമിൽ ജലനിരപ്പുയർന്നതായി അലർട്ട് നൽകി. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയർന്നിട്ടില്ല. പെരിങ്ങൽക്കുത്ത് ഡാമിലാണ് ഷട്ടറുകൾ തുറക്കുന്നതായി മുന്നറിയിപ്പുള്ളത്.
കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത മൂന്നു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, കക്കയം ഡാമിൽ ജലനിരപ്പുയർന്നതായി അലർട്ട് നൽകി. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയർന്നിട്ടില്ല. പെരിങ്ങൽക്കുത്ത് ഡാമിലാണ് ഷട്ടറുകൾ തുറക്കുന്നതായി മുന്നറിയിപ്പുള്ളത്.
പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ നിന്നും ഇന്നു രാവിലെ 11 മണി മുതൽ 200 ക്യുമെക്സ് വരെ ജലം, ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചാലക്കുടിപ്പുഴയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരും.
അതേസമയം കോഴിക്കോട് കാവിലുംപാറയിൽ കനത്ത മഴയിൽ വീട് തകർന്നു. കാവിലുംപാറ പഞ്ചായത്തിലെ കല്ലുംപുറത്ത് കുന്നത്തടത്തിലെ കാലായിപുഴക്കൽ കല്യാണിയുടെ വീടാണ് തകർന്നത്. വിസ്മയ, ഫാത്തിമ എന്നീ രണ്ട് കുട്ടികൾക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona