കോമോറിൻ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും ഇന്ന് വൈകീട്ടു മുതല്‍ ശക്തമായ മഴ. നഗരത്തില്‍ ഇടവിട്ട് പെയ്ത ശക്തമായ മഴയില്‍ പലയിടത്തും ചെറിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍, എസ്എസ് കോവില്‍ റോ‍ഡ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മലയോരമേഖലയില്‍ വൈകീട്ടോട് കൂടി തുടങ്ങിയ ശക്തമായ മഴയ്ക്ക് നേരിയ അര്‍ധരാത്രിയോടെ നേരിയ ശമനമുണ്ട്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയുണ്ട്. 

സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഉണ്ട്. ഇടുക്കിയിൽ ആഴ്ച മുഴുവൻ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കോമോറിൻ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.