ടൈൽസിന് ഇടയിലൂടെ വെള്ളം അകത്തേക്ക് ഒഴുകിയതോടെ ഹരികൃഷണനും കുടുംബവുമാണ് ദുരിതത്തിലായത്. വീടിൻ്റെ അടുക്കളയും കടപ്പുമുറിയും ഡൈനിംഗ് ഹാളും വെള്ളത്തിൽ മുങ്ങി. വീടിനകത്ത് അര അടിയിൽ അധികം വെള്ളം ഉയർന്നു.

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് തമാരശ്ശേരി വെണ്ടേമുക്ക് ക്വാർട്ടേഴ്സിൽ വീടിനകത്ത് ഉറവ പൊങ്ങി. ടൈൽസിന് ഇടയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ഹരികൃഷണനും കുടുംബവുമാണ് ദുരിതത്തിലായത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് നിലത്തെ ടൈൽസിന് ഇടയിലൂടെ വെള്ളം അകത്തേക്ക് ഒഴുകി തുടങ്ങിയത്. വീടിൻ്റെ അടുക്കളയും കടപ്പുമുറിയും ഡൈനിംഗ് ഹാളും വെള്ളത്തിൽ മുങ്ങി. വീടിനകത്ത് അര അടിയിൽ അധികം വെള്ളം ഉയർന്നു. വെള്ളം കയറിയതോടെ വീട്ടിൽ വൈദ്യുതി ഉപയോഗിക്കാനും കഴിയാതെയായി.

സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. തൃശ്ശൂർ പുലിയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. സഹോദരങ്ങളായ പുലിയന്നൂർ ചിരിയങ്കണ്ടത്ത് വിൻസെൻ്റിൻ്റേയും ആൻറണിയുടെയും വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം, വയനാട്ടിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. 5 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലേറെ പേരാണ് കഴിയുന്നത്. ഉച്ചയ്ക്ക് ശേഷം മഴ മാറി നിൽക്കുന്നത് ആശ്വാസമായിട്ടുണ്ട്. അതിനിടെ, കണ്ണൂർ ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിൽ വീണ്ടും വിള്ളൽ ഉണ്ടായി. അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും ത്രേസ്യാമ്മ മുതലപ്രയുടെ സ്ഥലത്തും ടാറിങ് റോഡിലുമുണ് വിള്ളൽ കണ്ടെത്തിയത്. 2003ലാണ് ആദ്യമായി ഭൂമി വിള്ളൽ പ്രതിഭാസം ഇവിടെ ഉണ്ടാകുന്നത്.