മൂന്ന് മാസമായി വീട്ടു വാടക കൊടുത്തിട്ടില്ല.  ലൈഫ് പദ്ധതിയിൽ പേരുണ്ട്. പക്ഷേ ഇതുവരെ വീട് കിട്ടിയില്ല. 

കൊല്ലം: പത്ത് വർഷം മുമ്പത്തെ വാഹനാപകടമുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകളിൽ ദുരിതം പേറി ജീവിക്കുകയാണ് കൊല്ലം ഉമയനെല്ലൂർ സ്വദേശിനി രത്നകുമാരി. മരുന്ന് പോലും വാങ്ങാൻ കഴിയാതെ ഒറ്റയ്ക്ക് കഴിയുന്ന അറുപത്തിയൊമ്പതുകാരി സുമനസുകളുടെ സഹായം തേടുകയാണ്. കാല് പൊട്ടി പഴുപ്പ് വന്നുകൊണ്ടേയിരിക്കും. ദിവസവും മരുന്നിന് മാത്രം നാനൂറ് രൂപ വേണം. നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പോകുന്നത്. വീട്ടാനാകാത്ത അത്ര കടമുണ്ട്.

ഉമയനല്ലൂരിലെ പൊട്ടിപ്പൊളിഞ്ഞ വാടക വീട്ടിലിരുന്നു ദുരിതങ്ങൾ ഓരോന്ന് പറയുമ്പോഴും രത്നകുമാരിയുടെ കണ്ണുകൾ നിറയും. മൂന്ന് മാസമായി വീട്ടു വാടക കൊടുത്തിട്ടില്ല. ലൈഫ് പദ്ധതിയിൽ പേരുണ്ട്. പക്ഷേ ഇതുവരെ വീട് കിട്ടിയില്ല. സ്വന്തം വീടെന്ന ആഗ്രഹം അതുകൊണ്ട് തന്നെ ഏറെ ദൂരെയാണ്. തല ചായ്ക്കാൻ സ്വന്തമായൊരു വീട്. മുടങ്ങാതെ മരുന്ന് വാങ്ങാനുള്ള ശേഷി. ഇത്രമാത്രം മതി ഈ അറുപതുകാരിക്ക്. രത്നകുമാരിയുടെ ദുരിത ജീവിതം മാറണമെങ്കിൽ കരുണവറ്റാത്തവരുടെ സഹായം കൂടി വേണം.