സ്ത്രീകൾ നേരിട്ട ദുരവസ്ഥയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ
‘വിധി ബലാത്സംഗം പോലെയാണെന്നും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണം ‘എന്ന പോസ്റ്റാണ് വിവാദമായത്. നിരവധി സ്ത്രീകൾ നേരിട്ട ദുരവസ്ഥയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അന്ന ലിൻഡ ഈഡൻ.
കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡൻ. നിരവധി സ്ത്രീകൾ നേരിട്ട ദുരവസ്ഥയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അന്ന ലിൻഡ ഈഡൻ വിശദീകരിച്ചു. തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന ലിൻഡ ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.
‘വിധി ബലാത്സംഗം പോലെയാണെന്നും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണം ‘എന്ന അന്ന ലിൻഡ ഈഡന്‍റെ പോസ്റ്റാണ് വിവാദമായത്. കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിൽ ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം ഹൈബി ഈഡൻ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. ഈ പോസ്റ്റിലെ വാചകമാണ് വിമർശനത്തിന് ഇടയാക്കിയത്. വിവാദമായതോടെ അന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു.
അന്ന ലിൻഡ ഈഡന്‍റെ വിശദീകരണ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും , ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാൻ മനസിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛൻ അതീവ ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ICU ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുൻപെങ്ങും ഇല്ലാത്ത വിധം വീട്ടിൽ വെള്ളം കയറി വലിയ നാശ നഷ്ടങ്ങൾ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കിൽ ഇലക്ഷൻ തിരക്കിലും..
അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റർ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം. ചിലപ്പോൾ നമ്മുടെ എല്ലാം ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം .
സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓർമ്മ. അമിതാഭ് ബച്ചൻ എ ബി സി എൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്. ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.