ഷാജഹാനായി അയൽജില്ലകളിലും അന്വേഷണം, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് തിരിച്ചടി, സംസ്ഥാനം വിട്ടതായി സൂചന
പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ ഒളിവിലുള്ള സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഷാജഹാനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതി സംസ്ഥാനം വിട്ടതായും സംശയമുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാജഹാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാർട്ടിയും പുറത്താക്കി. പിന്നാലെ ഒഴിലിൽ പോയ ഷാജഹാനെ കണ്ടെത്താൻ രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ഷാജഹാന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പൊലീസ് തുടർച്ചയായി പരിശോധന നടത്തിയിരുന്നു.
കുളിമുറിയിൽ മൊബൈൽക്യാമറ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവമെന്ന് വീട്ടമ്മ
സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവർ വ്യക്തമാക്കിയത്. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയായിരുന്നു. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവർ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ഉണ്ടായതെന്നും വീട്ടമ്മ വിവരിച്ചിരുന്നു.
ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കിയത്. വൈകാതെ ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിക്കുകയും ചെയ്തു.
