രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയ ആദ്യ ബലാല്‍സംഗ കേസിൽ നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയ ആദ്യ ബലാല്‍സംഗ കേസിൽ നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. പരാതിയിൽ പറയുന്ന സംഭവത്തിന് ശേഷവും യുവതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയ പാലക്കാട്ടേക്ക് പോയതായി കാണുന്നെന്നും വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച കോടതി യുവതിയുടെ എഫ്ഐആർ സ്റ്റേറ്റ്മെന്‍റ് വായിച്ച ശേഷമാണ് പരാതിക്കാരിക്കെതിരെ പരാമർശം നടത്തിയത്. യുവതി മൊഴിയിൽ പറയുന്ന സംഭവങ്ങൾ പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് കോടതി വിലയിരുത്തി. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു.

എന്നാൽ നഗ്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു. സ്റ്റോക്ക് ഹോം സിൻഡ്രോം അവസ്ഥയിലെത്തിച്ച് യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഹർജി വിധി പറയാനായി മാറ്റി.

YouTube video player