ശബരിമല കാണിക്ക എണ്ണലിൽ ഹൈക്കോടതി ഇടപെടൽ; മുമ്പില്ലാത്ത വിധം നോട്ടും നാണയങ്ങളും എത്തിയെന്ന് കമ്മീഷണര്‍
അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി.
കൊച്ചി: ശബരിമല കാണിക്ക എണ്ണലിൽ ഹൈക്കോടതി ഇടപെടൽ. കാണിക്ക എണ്ണലിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി. മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മീഷണർ കോടതിയെ അറിയിച്ചു.
അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി. കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോ എന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകി. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും വരുമാനമാണ് ശബരിമലയിൽ ഇത്തവണത്തെ സീസണിൽ ലഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി. നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണിലും വരുമാനം കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.