കോഴിക്കോട് റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. 

കൊച്ചി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും
മുരളീകൃഷ്ണയുമടങ്ങുന്ന ബെഞ്ച് നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് പോലുമില്ലായിരുന്നു
എന്നത് ഞെട്ടലുണ്ടാക്കുന്നതായും കോടതി പറഞ്ഞു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു നാല് പേരും.

Also Read: ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം