പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പത്തുദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിര്‍ദ്ദേശം.
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. പത്തുദിവസത്തികം സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകം സംബന്ധിച്ച കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 17ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛന്‍ കൃഷ്‌ണൻ, അമ്മ ബാലാമണി, ശരത് ലാലിന്‍റെ അച്ഛന്‍ സത്യ നാരായണൻ, അമ്മ ലളിത എന്നിവരാണ് നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നൽകിയിരിക്കുന്നത്.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനാൽ, കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സി ബി ഐക്ക് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി വീണ്ടും 12 ന് പരിഗണിക്കും. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.