പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: വോട്ടിങ് രേഖകൾ പരിശോധിക്കാൻ ഹൈക്കോടതി അനുമതി
വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാൻ വോട്ടർ നൽകുന്ന സത്യവാങ്മൂലമാണ് ഫോറം 13എ. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
കൊച്ചി: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഫോറം 13എ പരിശോധിക്കുന്നതിന് ഹൈക്കോടതി അനുവാദം നൽകി. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാൻ വോട്ടർ നൽകുന്ന സത്യവാങ്മൂലമാണ് ഫോറം 13എ. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ച് രേഖ പരിശോധിക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. കേസ് ആറ് ആഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
പൊലീസ് അസോസിയേഷനിലെ നേതാക്കൾ പോസ്റ്റൽ ബാലറ്റ് കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഫോറം 13എ അന്വേഷണസംഘത്തിന് ലഭ്യമാക്കാൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഹസ്യ സ്വഭാവമുള്ളതിനാൽ ഫോറം 13എ കൈമാറാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. തുടർന്ന് നിലവിലെ അന്വേഷണം തുടരാൻ കോടതി നിർദ്ദേശിക്കുകയും ഹർജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റിവയ്ക്കുകയുമായിരുന്നു.