ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ജീവനക്കാരുടെ സഹായത്തോടെ ഗൂഢാലോചന നടന്നതായി റിമാൻ്റ് റിപ്പോർട്ട്. പ്രതികളായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും പാളികളിലെ സ്വർണം വേർതിരിച്ചെടുത്തെന്നും, മുൻ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. കേസിൽ പിടിയിലായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. പോറ്റിയുടെ സഹായത്തോടെ പാളികൾ സമാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചു. സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർദ്ധൻ സ്വർണം വാങ്ങിയത്.
സ്മാർട്ക്രിയേഷൻസില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം. ഗോവർധന്‍റെ കൈയ്യില്‍ നിന്നും 470 ഗ്രാം സ്വർണവും കണ്ടെത്തി. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡയിൽ ചോദ്യം ചെയ്യേമ്ടതുണ്ട്. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും.
ശബരിമലയിലെ 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷം നൽകാനും പോറ്റി പറഞ്ഞെന്നാണ് ഗോവർധൻ മൊഴി നൽകിയത്. പണം നൽകിയതിന്‍റെ തെളിവും ഗോവർധൻ എസ്ഐടിക്ക് നൽകി. സ്വർണം സ്മാർട്ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ പക്കലെത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യും.


