പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല, ഹർജി ഹൈക്കോടതി തള്ളി
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. അതേസമയം പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് പോകേണ്ടി വരും. ആരോഗ്യസ്ഥിതി പരിശോധിച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. അറസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞതിനാൽ ഇബ്രാഹിം കുഞ്ഞിനെ ഇനി വിജിലൻസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല.