Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം തൽക്കാലം പൊളിക്കരുത്, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം

  • പാലാരി വട്ടം പാലം അനുമതിയില്ലാതെ തൽക്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
  • ഉത്തരവ് എഞ്ചിനീയർമാരുടെ സംഘടന നൽകിയ ഹർജിയിൽ
  • സർക്കാർ രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദ്ദേശം
     
high court says  do not demolish palarivattom bridge without  permission
Author
Kochi, First Published Oct 10, 2019, 12:58 PM IST

കൊച്ചി: പാലാരിവട്ടം പാലം തൽക്കാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. എഞ്ചിനീയർമാരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കൂടുതൽ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയർമാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന അടക്കമുള്ളവയിൽ  രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

എഞ്ചിനീയർമാരുടെ സംഘടന നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പക്ഷേ ഇതിന് മുമ്പ് ഒരു ഭാര പരിശോധന അടക്കം സർക്കാർ നടത്തേണ്ടതായിരുന്നുവെന്നും ഭാര പരിശോധ നടത്തി പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമെന്നും എഞ്ചിനീയർമാരുടെ സംഘടന കോടതിയിൽ പറഞ്ഞു.

പാലം പൊളിച്ച് പണിയേണ്ടതില്ല അറ്റകുറ്റപണികൾ നടത്തിയാൽ മതി എന്നായിരുന്നു നേരത്തെ ഐഐടി ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നത്. പക്ഷേ ആ തീരുമാനം മറികടന്നുകൊണ്ടാണ് ഇ ശ്രീധരന്റെ വാക്ക് മാത്രം വിശ്വസിച്ച് ഇത്തരത്തിൽ ഒരു നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ആ സാഹചര്യം ഒഴിവാക്കണമെന്നും പാലം പൊളിക്കുന്നതിന് മുമ്പ് വിദ​ഗ്ദരുടെ കൃത്യമായ പരിശോധന നടത്തണന്നും എഞ്ചിനീയർമാരുടെ സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. 

ഇത്തരത്തിൽ ഒരു പരിശോധന നടത്തിയിട്ടുണ്ടോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. എന്നാൽ ‌അങ്ങനെയൊരു പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. തുടർന്ന് ഭാ​ര പരിശോധ അടക്കമുള്ളവ നടത്തണമെന്ന് നിർദ്ദേശിച്ച കോടതി മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. അതുവരെ യാതൊരു കാരണവശാലും പാലം പൊളിക്കരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മാത്രവുമല്ല ഇപ്പോഴുള്ള ഹർജികളിലിൽ തീരുമാനം ഉണ്ടാകുന്നത് വരെ പാലം പൊളിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

പാലം പൊളിക്കണമെന്ന ഇ ശ്രീധരന്‍റെ റിപ്പോർട്ട് തെറ്റാണെന്ന് കിറ്റ് കോയും കോടതിയെ അറിയിച്ചു. ശ്രീധരൻ സിവിൽ എഞ്ചിനീയർ മാത്രമാണ്. സ്ട്രക്ചറൽ എഞ്ചിനീയർ അല്ല. ഇദ്ദേഹം നിർമ്മിച്ച ദില്ലി മെട്രോയുടെ തൂണുകൾക്കുവരെ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ചില വിള്ളലുകൾ പാലത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പോലും പറയുന്നത്, ശരിയായ പരിശോധന നടത്താതെയാണ് ‌പാലം പൊളിക്കണമെന്ന് ശ്രീധരൻ റിപ്പോർട്ട് നൽകിയതെന്നും കിറ്റ്കോ കോടതിയെ അറിയിച്ചു. 

Read More: പാലാരിവട്ടം പാലം പൊളിക്കരുത്; എഞ്ചിനീയർമാരുടെ സംഘടന നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ 

പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമർപ്പിച്ച ഐഐടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപ്പണി മതിയെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സർക്കാർ പാലം പൊളിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു എഞ്ചിനീയർമാരുടെ സംഘട നൽകിയ ഹർജിയിലെ വാദം.

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു സർക്കാർ നടപടി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ തന്നെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Read Also: പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ

ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിൽ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് വ്യക്തമാക്കി ഇ ശ്രീധരൻ രം​ഗത്തെത്തിയിരുന്നു. 

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചൻ എന്നിവരുടെ ജാമ്യ ഹർജി ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

Read More: പാലാരിവട്ടം അഴിമതി; ടി ഒ സൂരജിന് തിരിച്ചടി, മൂന്നാം പ്രതിക്ക് ജാമ്യം

Follow Us:
Download App:
  • android
  • ios