പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ കാരണം വ്യക്തമാക്കാതെയും വിവാഹമോചനം അനുവദിക്കാമെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു.
കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ കാരണം വ്യക്തമാക്കിയില്ലെന്ന കാരണത്താൽ മാത്രം കുടുംബ കോടതികൾക്ക് വിവാഹമോചനം നിഷേധിക്കാനാകില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ ദാമ്പത്യ സ്നേഹവും ജീവന്റെ സംരക്ഷണവും ഇത്തരം വിധികൾ ദുർബലപ്പെടുത്തുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. വ്യക്തികളുടെ അവകാശങ്ങൾ മാത്രം പരിഗണിക്കുന്ന സമീപനം മതിയാകില്ലെന്നും, കുടുംബ ബന്ധങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും സംരക്ഷണവും ഒരുപോലെ പ്രധാനമാണെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളിൽ കുഞ്ഞുങ്ങളുടെ മാനസികവും സാമൂഹികവുമായ സുരക്ഷയും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രോലൈഫ് സമിതി വ്യക്തമാക്കി. സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരെപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ചേർന്നാണ് പ്രതികരണം നടത്തിയത്.


