എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.

കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തത്തെ തുടർന്ന് നൂറ് കോടി രൂപ രൂപ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി രണ്ട് മാസത്തേക്ക് സാവകാശം നൽകി. കോർപ്പറേഷന്‍റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാൻ രണ്ട് മാസത്തെ കാലാവധി നീട്ടി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വൈകുന്നതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി നിരീക്ഷിച്ചു.

തീപ്പിടുത്തതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചകൾ ബോദ്ധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ, കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴ ചുമത്തിയത്. പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോർപറേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് പിഴ അടയ്ക്കാനുള്ള സാവകാശം കോടതി രണ്ട് മാസത്തേക്ക് നീട്ടി നൽകിയത്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യ സംസ്കരണത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി നിരീക്ഷിച്ചു.

പ്ലാസ്റ്റിക് വേർതിരിക്കാതെ എല്ലാ തരം മാലിന്യവും കൂട്ടിക്കലർത്തി ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെങ്കിലും കൂട്ടികലർന്ന രീതിയിൽ മാലിന്യം പൊതുനിരത്തിൽ എത്തുന്നത് പ്രതിസന്ധിയെന്നാണ് കോർപ്പറേഷന്‍റെ വിശദീകരണം. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിശോധനയിൽ ജലസ്രോതസുകളിലെ സാന്പിളുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് ജില്ല കലക്ടർ കോടതിയെ അറിയിച്ചു. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ജസ്റ്റിസുമാരായ എസ് വി ഭാട്ടി ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബ്രഹ്മപുരം വിഷയത്തിൽ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർക്കും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും നിർദ്ദേശം നൽകി. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.