ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി; കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും
പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം ആണെന്നും സെർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കാൻ മുൻ വിസി മഹാദേവൻ പിള്ള ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവർണ്ണർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹർജിക്കാരുടെ വാദം.
എന്നാൽ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം ആണെന്നും സെർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കാൻ മുൻ വിസി മഹാദേവൻ പിള്ള ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവർണ്ണർ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ തീരുമാനം റദ്ദാക്കുകയാണെങ്കിൽ സെനറ്റ് നോമിനിയെ നിർദേശിക്കുമോയെന്ന് കോടതി ചോദിച്ചിരുന്നു. വിട്ടുവീഴ്ചക്ക് ആരും തയ്യാറാകുന്നില്ലെങ്കിൽ ചാൻസലറുടെ തീരുമാനത്തിൽ എന്തിന് ഇടപെടണമെന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി.