ആലപ്പുഴയിലെ തിരക്ക് കാരണം പരിശോധന ഫലം ലഭിക്കാൻ പലപ്പോഴും കാലതാമസം ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തിലാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ കൊവിഡ് പരിശോധന ലാബ് സജ്ജമാക്കിയത്

കൊച്ചി: രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ്19 പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനം കൊച്ചിയിൽ ഒരുങ്ങി. പ്രതിദിനം 180 സാമ്പിളുകൾ പുതിയ ലാബിൽ പരിശോധിക്കാനാകും. പ്രവാസികളുടെ മടങ്ങിവരവ് കൂടി കണക്കിലെടുത്താണ് പി.സി.ആർ ലാബ് അതിവേഗം സജ്ജമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരുടേതടക്കമുള്ള ശ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുന്നത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ആലപ്പുഴയിലെ തിരക്ക് കാരണം പരിശോധന ഫലം ലഭിക്കാൻ പലപ്പോഴും കാലതാമസം ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തിലാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ കൊവിഡ് പരിശോധന ലാബ് സജ്ജമാക്കിയത്. ദിനം പ്രതി 180 സാംപിളുകൾ ശേഖരിച്ച് റിസൽട്ട് നൽകാൻ കഴിയുന്ന രണ്ട് പി.സി.ആർ ഉപകരണങ്ങളാണ് ലാബിൽ ഒരുക്കിയത്.

കൊവിഡ് ബാധിത മേഖലിലെ പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ കൂട്ടത്തോടെ പ്രവിസികളെത്തുമ്പോൾ പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കേണ്ടിവരും, ഈ സാഹചര്യത്തിലാണ് അടിയന്തരമായി ലാബ് സജ്ജികരിച്ചത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരടങ്ങുന്ന സംഘത്തിനാണ് പുതിയ വൈറോളജി ലാബിന്‍റെ ചുമതല. ഐ.സി.എം. ആറിന്‍റെ അനുമതി ലഭിച്ചാൽ മറ്റ് വൈറസ് രോഗങ്ങളുടെ പരിശോധനയും കളമശ്ശേരിയിൽ തന്നെ നടത്താനാകും.