പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം .ഇതംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസ് ഗൗരവമുള്ളതെന്നും കോടതിയുടെ നിരീക്ഷണം
കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തില്‍ പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം . മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ്ആ ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. ആന്‍റണി രാജു , ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.
പ്രതികൾക്കെതിരെ ഉയർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളെന്ന് കോടതി ഉത്തരവില്‍ പറയുന്നു.ഇതിനെ ശക്തമായി നേരിടേണ്ടിവരും, ജുഡ്യീഷ്യൽ സംവിധാനം കളങ്കപ്പെടാന്‍ അനുവദിക്കരുത് .ശരിയായ നീതിനിവഹണം നടപ്പാകുന്നുവെന്ന് ഇക്കാര്യത്തിൽ ഉറപ്പാക്കണം.ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം.യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം
അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി രജിസ്ട്രി ഉടൻ സ്വീകരിക്കണമെന്നും ഉത്തരവിൽ നിര്‍ദ്ദേശിച്ചു
ദൈവത്തിന് നന്ദി പറയുന്നുവെന്ന് ആന്‍റണി രാജു പ്രതികരിച്ചു, 90 ൽ ഉണ്ടായ സംഭവമാണിത്. യുഡിഎഫ് കാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006 ൽ സ്ഥാനാർത്ഥിത്വം പോലും നഷ്ടമായി.കേസും അന്വേഷണവും കോടതി റദ്ദാക്കി .അതിൽ സന്തോഷമുണ്ട് വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
