അഞ്ചേരി ബേബി വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13 നാണ് കൊല്ലപ്പെട്ടത്.
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരൻ എ പി ജോർജ് നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാൻ എന്നായിരുന്നു ഹർജിയിലെ ആരോപണം.
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13 നാണ് കൊല്ലപ്പെട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.
സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മേയ് 25-ന് നടത്തിയ പ്രസ്താവനയെത്തുടർന്ന് കേസ് പുനരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിടികയായിരുന്നു. ബേബി അഞ്ചേരിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്.