പ്രതിദിനം 5000 പേര്‍; ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി
ആന്‍റിജന്‍ ടെസ്റ്റിൽ നെഗറ്റീവായ റിസൾട്ടുകൾ അനുവദിക്കരുത്. ആര്‍ടി പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയ തീർത്ഥാടകരെ മാത്രമേ ശബരിമലയിൽ അനുവദിക്കാവു എന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു
കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതൽ പ്രതിദിനം 5000 തീർത്ഥാടകരെ അനുവദിക്കാൻ ആണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. മകരവിളക്ക് തീർത്ഥാടന സമയത്തും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ആന്‍റിജന്‍ ടെസ്റ്റിൽ നെഗറ്റീവായ റിസൾട്ടുകൾ അനുവദിക്കരുത്. ആര്‍ടി പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയ തീർത്ഥാടകരെ മാത്രമേ ശബരിമലയിൽ അനുവദിക്കാവു എന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. സാഹചര്യങ്ങൾ പരിശോധിച്ച് മകരവിളക്ക് സമയത്ത് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.