ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരി​ഗണിക്കാൻ മാറ്റി.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരി​ഗണിക്കാൻ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി എത്തിയത്. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളിയിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ഉടൻ തന്നെ ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞത്, ഇത് പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്, വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നാണ്. അതിന് ശേഷം ഫയലിൽ സ്വീകരിച്ചു കൊണ്ട് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും പരിഗണിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. 

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming