പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് മന്ത്രി നിർദ്ദേശം നൽകി.
തിരുവനന്തപുരം: വിദ്യാർഥികൾക്ക് ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവ്വകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് മന്ത്രി നിർദ്ദേശം നൽകി.
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകളുടെ അവസാന സെമസ്റ്ററിലോ അവസാന വർഷത്തിലോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സർവകലാശാലകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
