നവകേരള സദസ്; ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ; ഇഴഞ്ഞ് പരിഹാര നടപടികൾ
ആകെ കിട്ടിയ 81354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി കൂട്ടിയാല്‍ 7509 പരാതികള്‍ ഉടന്‍ തീര്‍പ്പാകും.
മലപ്പുറം: നവകേരളാ സദസ്സില്‍ ഏറ്റവുമധികം പരാതികള്‍ കിട്ടിയ മലപ്പുറം ജില്ലയില്‍ പരാതി പരിഹാര നടപടികള്‍ ഇഴയുന്നു. മലപ്പുറത്ത് കിട്ടിയ 81354 പരാതികളില്‍ 2375 എണ്ണം മാത്രമാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. 5134 പരാതികളില്‍ നടപടി പൂര്‍ത്തിയായതായാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ മാസം 27 മുതല്‍ മുപ്പത് വരെയായിരുന്നു നവകേരളാ സദസ്സിന്‍റെ മലപ്പുറം ജില്ലയിലെ പര്യടനം. ഒരു മാസം പിന്നിട്ടിട്ടും പരാതി പരിഹരിക്കുന്നകാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. പരാതി കിട്ടി 45 ദിവസത്തിനകം തീര്‍പ്പെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. അങ്ങനെയെങ്കില്‍ മലപ്പുറം ജില്ലയിലെ പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇനി പതിനഞ്ച് ദിവസം കൂടി. ആകെ കിട്ടിയ 81354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി കൂട്ടിയാല്‍ 7509 പരാതികള്‍ ഉടന്‍ തീര്‍പ്പാകും.
ശേഷിക്കുന്ന 73584 പരാതികളാണ് പതിനഞ്ച് ദിവസം കൊണ്ട് പരിഹരിക്കേണ്ടത്.. ഇത് എങ്ങനെ സാധ്യമാകുമെന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരമില്ല. പരാതികളില്‍ ഭൂരിഭാഗവും സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് മലപ്പുറത്ത് അധികവും. 29876 പരാതികള്‍. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പതിമൂവായിരത്തോളം പരാതികളാണ് കിട്ടിയിരിക്കുന്നത്.നയപരമായി സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളിലുള്‍പ്പെടെ പരാതികള്‍ കിട്ടിയിട്ടുണ്ട്. ഈ പരാതികളുടെയെല്ലാം തുടര്‍നടപടികള്‍ക്കായി നെട്ടോട്ടമോടുകയാണ് ഉദ്യോഗസ്ഥര്‍.