കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(ജൂണ്‍6 ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണിത്. കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണം

വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജൂൺ 6, 7 തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നു.

അതേസമയം, സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. തൃശ്ശൂരിൽ മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് യുബിഎംസി സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. കൊച്ചിയിലും കോഴിക്കോടും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള വീടുകളിലും വെള്ളക്കെട്ടുണ്ടായി. അതിനിടെ, വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. 

YouTube video player