ആയുഷ് ഡോക്ടർമാർക്കെതിരായ ഐഎംഎ പ്രസ്താവന; ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നു
സർക്കാർ ഹോമിയോപ്പതി ഡോക്ടർമാരും ജീവനക്കാരും, സ്വകാര്യ മേഖലയിലെ ഡോക്ടർമാരും, പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലിയ്ക്കെത്തുക.
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ആയുഷ് ഡോക്ടർമാർക്കെതിരായ ഐഎംഎ പ്രസ്താവനയ്ക്കെതിരെ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു. സർക്കാർ ഹോമിയോപ്പതി ഡോക്ടർമാരും ജീവനക്കാരും, സ്വകാര്യ മേഖലയിലെ ഡോക്ടർമാരും, പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലിയ്ക്കെത്തുന്നത്. സർക്കാർ ഹോമിയോ ആശുപത്രികളിലെ ഒപികളിൽ ഡോക്ടർമാർ ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്ത് പ്രതിഷേധിക്കും.
ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ കൊവിഡ് വൈറസ് ബാധിതരായിട്ടുള്ളു എന്നും രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമുള്ള ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്‍താവനക്ക് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ രംഗത്തെത്തി. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. പിന്നാല അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മറ്റ് ചികില്‍സ വിഭാഗങ്ങളോട് അസഹിഷ്ണുതയെന്ന പ്രതികരണവുമായി ഹോമിയോ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തി.