'ഹോമിയോ മരുന്നിലൂടെ പ്രതിരോധ ശേഷി കിട്ടും'; ഇത് വ്യക്തമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍
ഡോ.ബിജുവിന്‍റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയ്ക്ക് എതിരെ ഐഎംഎ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു.
തിരുവനന്തപുരം: ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍. ഹോമിയോ മരുന്നിലൂടെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. മറ്റ് ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടർമാർക്കെന്ന് ഹോമിയോ ഡോക്റും സംവിധായകനുമായ ഡോ.ബിജു പറഞ്ഞു. ഡോ.ബിജുവിന്‍റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയ്ക്ക് എതിരെ ഐഎംഎ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു.
ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു എന്നും കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‍താവന. എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ രൂക്ഷ വിമര്‍ശനം നടത്തിയത്. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നും ആയിരുന്നു ഐഎംഎ ആവശ്യപ്പെട്ടത്.