"എനിക്ക് ഒന്നുകില്‍ സ്ഥലം കിട്ടണം, അല്ലെങ്കില്‍ പൈസ തിരിച്ചുകിട്ടണം. അതിനിടയില്‍ എനിക്ക് എന്ത് സംഭവിച്ചാലും ഈ ബാങ്കാണ് ഉത്തരവാദി"- രാധാമണി പറയുന്നു

തിരുവല്ല: ബാങ്ക് ലേലത്തിൽ വെച്ച വസ്തു, വിലയ്ക്ക് വാങ്ങി ഒരു വർഷമായിട്ടും തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് കൈമാറ്റം ചെയ്ത് നൽകുന്നില്ലെന്ന് പരാതി. പതിനൊന്നര ലക്ഷം രൂപ മുടക്കി വാങ്ങിയ വസ്തു കൈമാറ്റം ചെയ്യാത്തതിനാൽ കടക്കെണിയിലാണെന്ന് വയോധിക പറയുന്നു. ബാങ്കിന് മുന്നിൽ സമരം തുടങ്ങിയ വയോധികയ്ക്ക് മുന്നിൽ വിചിത്ര വാദമാണ് അധികൃതർ നിരത്തുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ലേലത്തിൽ പിടിച്ച 8 സെൻറ് പുരയിടവും വീടും രാധാമണി വിലയ്ക്ക് വാങ്ങുന്നത്. കടം വാങ്ങിയും അല്ലാതെയും സ്വരൂപിച്ച പതിനൊന്നര ലക്ഷം രൂപ ബാങ്കിൽ അടച്ചു. എന്നാൽ ഈ വസ്തുവിൽ നിന്നും കുടിശ്ശികക്കാരനെ ഒരു വർഷമായിട്ടും ബാങ്ക് ഒഴിപ്പിച്ചില്ല- "അവരെ താമസം ഒഴിപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ എഴുതിത്തരാം എന്ന് പറഞ്ഞാണ് എന്നെ ലേലത്തിന് വിളിച്ചത്. ഇന്നുവരെ എനിക്ക് ആ പറമ്പില്‍ കാല് കുത്താന്‍ പോലും കഴിഞ്ഞിട്ടില്ല"- രാധാമണി പറഞ്ഞു.

അതേസമയം പ്രായമായ ദമ്പതികളെ ഒഴിപ്പിക്കാൻ പൊലീസിന്റെ ഉൾപ്പെടെ സഹായം കിട്ടാത്തതാണ് തടസമെന്നാണ് ബാങ്കിൻറെ വിശദീകരണം. വസ്തു കൈമാറ്റം ചെയ്ത് കിട്ടും വരെ ബാങ്കിന് മുന്നിൽ സമരം തുടരാനാണ് രാധാമണിയുടെ തീരുമാനം. "എനിക്ക് ഒന്നുകില്‍ സ്ഥലം കിട്ടണം, അല്ലെങ്കില്‍ പൈസ തിരിച്ചുകിട്ടണം. അതിനിടയില്‍ എനിക്ക് എന്ത് സംഭവിച്ചാലും ഈ ബാങ്കാണ് ഉത്തരവാദി"- എന്നാണ് രാധാമണി പറയുന്നത്. 

YouTube video player