തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി അന്വേഷിക്കണമെന്നായിരുന്നു ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്

തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി രണ്ടാഴ്ച സമയം നേടി. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കമ്മീഷൻ ഓഫീസിൽ നടത്തിയ സിറ്റിങ്ങിലാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് നേരിട്ട് ഹാജരായത്.

Add Asianetnews as a Preferred SourcegooglePreferred

ഓഗസ്റ്റ് നാലാം തീയ്യതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി അന്വേഷിക്കണമെന്നായിരുന്നു ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവി സൗത്ത് സോൺ ഐ.ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണമെന്നായിരുന്നു നിർദ്ദേശം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.