നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന് തീയിട്ട് ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്ന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന് തീയിട്ട് ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്ന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു. നാവായിക്കുളം വൈരമല സ്വദേശി ഷംസുദ്ദീന്‍റെ വീടാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്. സന്നദ്ധ പ്രവർത്തകൻ നൽകിയ സ്ഥലത്ത് ഒരു ജ്വല്ലറി ഉടമ നിർമിച്ച് നൽകിയ വീടാണ് കത്തിയത്. ഷംസുദ്ദീനും ഭാര്യ സാബിറയും അസുഖബാധിതനായ മകനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിനിടെയാണ് വീടിന്‍റെ മുൻവശത്ത് തീ കത്തുന്നത് കണ്ടത്. പിൻവശം വഴി പുറത്തിറങ്ങിയ ഷംസുദ്ദീൻ വെള്ളം കോരിയൊഴിച്ച് തീ അണച്ചതിനാൽ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല.
തീപിടിത്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ തോട്ടിൽ കഴുത്തറുത്ത് കൊന്ന നിലയിലാണ് ആട്ടിൻകുട്ടിയെ കണ്ടെത്തി. ആട്ടിൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്തു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



