മകൾക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്താണ് 15 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയിൽ പറയുന്നു.   

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നാണ് കണ്ണോത്തുംചാൽ സ്വദേശിയായ സത്യവതിയുടെ പരാതി. മകൾക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്താണ് 15 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയിൽ പറയുന്നു.

മൊറാഴ സ്കൂളിൽ ഒരു വേക്കൻസി ഉണ്ടെന്നാണ് പറഞ്ഞത്. 2018 ലാണ് പണം നൽകിയത്. 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നൽകി. പ്രശാന്ത് ബാബു തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. വഞ്ചന മനസിലായപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. 2 ലക്ഷം വീതം ഒരോ മാസവും നൽകാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു എന്നും പരാതിക്കാരി വെളിപ്പെടുത്തി. പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടകളെ അയക്കും എന്ന് ഭീഷണിപെടുത്തി. 

പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പട്ടിയതിനു തെളിവുകൾ ഉണ്ടെന്നും സത്യവതി പറയുന്നു. റിട്ടയർഡ് നഴ്സിംഗ് സുപ്രണ്ട് ആണ് ഇവർ. ജോലി ലഭിക്കാതെ വന്നപ്പോൾ സ്കൂളിൽ അന്വേഷിച്ചു. എന്നാൽ മാനേജർ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ആള്‍ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതിയുടെ വെളിപ്പെടുത്തൽ. പ്രശാന്ത് ബാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം, കെ സുധാകരന്റെ ഭാര്യയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ പറഞ്ഞു. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News