മുസ്ലിം ലീഗ് മന്ത്രിമാരുടെ എണ്ണത്തിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ലീഗ് ആക്രമിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് കായുള്ള മരത്തിലെ ആളുകൾ കല്ലെറിയൂ എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി

മലപ്പുറം: മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രിമാരുടെ കാര്യത്തിൽ ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനത്തിൽ അതെല്ലാം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ആരെല്ലാം എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ലീഗ് ആക്രമിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് കായുള്ള മരത്തിലെ ആളുകൾ കല്ലെറിയൂ എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി. കോഴിക്കോട് നിന്ന് മന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന് കോഴിക്കോടും കേരളത്തിൽ അല്ലേ, കോഴിക്കോട് നിന്നും മന്ത്രി ഉണ്ടാകേണ്ടതല്ലേ എന്നായിരുന്നു മറുപടി. അതേസമയം ലീഗിന് വനിതാ മന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

യുഡിഎഫ് യോഗത്തിൽ ധാരണയായില്ല

മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പുകളിലും ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ധാരണയായില്ല. നാളെ രാവിലെ മുതൽ ഉഭയകക്ഷി ചർച്ച നടക്കും. പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടായേക്കും. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാനാണ് യുഡിഎഫ് തീരുമാനം. ഒരു ലക്ഷത്തോളം പേരെ സത്യപ്രതിജ്ഞാ ചടങ്ങിൽ അണിനിരത്തും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ചടങ്ങിലേക്ക് ക്ഷണിച്ചു. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടാവും.

മുഖ്യമന്ത്രിയാക്കാത്തതിലെ അതൃപ്തിയിൽ ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ടെത്തി. സതീശന് പുറമേ മറ്റ് പ്രമുഖ നേതാക്കളും ചെന്നിത്തലയോട് സംസാരിച്ചതായാണ് വിവരം. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ചെന്നിത്തലയെ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ ചേരണമെന്ന ആവശ്യം ഉന്നയിച്ചു. മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചെന്നിത്തല. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവും ചെന്നിത്തല ഉയർത്തുന്നുണ്ട്.

വകുപ്പുകളിലെ അനുനയത്തിനായി സജീവ ശ്രമങ്ങളാണ് വിഡി പക്ഷം നടത്തുന്നത്. ചെന്നിത്തല തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് സതീശൻ പറഞ്ഞപ്പോൾ, സതീശനെ മുഖ്യമന്ത്രിയായി നിയോഗിച്ചതിൽ താൻ സന്തോഷിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വൈകിട്ട് നടന്ന യുഡിഎഫ് യോഗത്തിൽ ചെന്നിത്തല പങ്കെടുത്തില്ല. അസുഖ ബാധിതനായ തമ്പാനൂർ രവിയെ കാണാൻ പുറത്തിറങ്ങിയ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചതുമില്ല.

YouTube video player