45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി - മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്.

കണ്ണൂർ: മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് എംവിഡി. 45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി - മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്. തൃശൂർ - വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയും ആറുവരി ആവുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഓർമിക്കണമെന്ന് എംവിഡി.

  • വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
  • വാഹനങ്ങൾ കുറവായാലും അല്ലെങ്കിലും അമിത വേഗത വേണ്ട.
  • മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാഹരണം- ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്.
  • രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
  • മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
  • ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടികൾ നോക്കി സിഗ്നലുകൾ നൽകിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലെയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.
  • ഏതെങ്കിലും കാരണവശാൽ മറികടക്കാൻ ശ്രമിക്കുമ്പോൾ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കിൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിൻ്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
  • സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
  • മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽ നിന്ന് കണ്ണാടി നോക്കി, സിഗ്നൽ നൽകി ബ്ലൈൻ്റ് സ്പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കാം .
  • കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
  • ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 എ പ്രകാരം നിയമ നടപടികൾ കർശനമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം