പറവൂരെ ജനസഞ്ചയത്തിൽ പ്രസാദും കുടുംബവും; കേരള മോഡലിന് ഇതിലും വലിയ ഉദാഹരണം 'സ്വപ്നങ്ങളിൽ മാത്രം'
ഡ്രൈവറായി ജോലി ചെയ്ത് കുടുംബം മുന്നോട്ട് പോകുന്ന സമയത്ത് പ്രസാദിന് ചില ശാരീരിക വിഷമതകൾ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്.
![hridapoorvam project beneficiary prassad and family in nava kerala sadas btb hridapoorvam project beneficiary prassad and family in nava kerala sadas btb](https://static-ai.asianetnews.com/images/01hh483hecwgnqb50tdt1xydfq/prassad-nava-kerala-sadas_363x203xt.jpg)
കൊച്ചി: നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലം തല നവകേരള സദസ്സിലെത്തിയപ്പോൾ തന്‍റെ ജീവിതം തിരികെ തന്ന സർക്കാരിന് 'ഹൃദയപൂർവം' നന്ദി പറയാൻ കടക്കര കരുത്താംപറമ്പിൽ കെ.കെ പ്രസാദും (58) കുടുംബവുമെത്തി. ഡ്രൈവറായി ജോലി ചെയ്ത് കുടുംബം മുന്നോട്ട് പോകുന്ന സമയത്ത് പ്രസാദിന് ചില ശാരീരിക വിഷമതകൾ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ രക്തധമനികളിൽ നാലിടത്ത് ബ്ലോക്കുള്ളതായി കണ്ടെത്തി. അടിയന്തിരമായി ബൈപ്പാസ് സർജറി ചെയ്യണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അഞ്ച് ലക്ഷം രൂപയോളം ചെലവിട്ട് ഓപ്പറേഷൻ നടത്താൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല ഇവരുടെ കുടുംബം. അങ്ങിനെയാണ് സർക്കാരിന്‍റെ ഹൃദയപൂർവ്വം പദ്ധതിയെപ്പറ്റി അറിയാനിടയായത്. എറണാകുളം ജനറൽ ആശുപത്രിയിൽ 2021 ഡിസംബർ 17നാണ് പ്രസാദിന് ഹൃദയശസ്ത്രക്രിയ നടത്തിയത്.
ഇത് പുതിയ ചരിത്രത്തിന് കൂടി വഴി തുറന്നു. സംസ്ഥാന ചരിത്രത്തിൽ ജനറൽ ആശുപത്രിയിൽ ചെയ്യുന്ന ആദ്യ ബൈപ്പാസ് ശസ്ത്രക്രിയയായി അത് മാറി. പള്ളിയാക്കൽ സഹകരണ ബാങ്കിലെ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രസാദ് ഭാര്യ ബിന്ദുവിനും, മകൾ ശ്രീലക്ഷ്മിക്കുമൊപ്പമാണ് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്. അതേസമയം, നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പറവൂർ മണ്ഡലതല നവകേരള സദസ്സിൽ 5459 നിവേദനങ്ങൾ ലഭിച്ചു.
26 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിൽ ഒരുക്കിയിരുന്നത്. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരുന്നു. പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ ഉച്ചയ്ക്ക് ഒന്നു മുതൽ പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം