ലഭിച്ചത് വലിയ അവസരം; പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
മന്ത്രിസഭാ വികസനത്തില്‍ അവസരം ലഭിച്ച പുതുമുഖമാണ് മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ
ദില്ലി: കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനം തനിക്ക് ലഭിച്ചിരിക്കുന്ന വലിയ അവസരമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ എംപി. പ്രധാനമന്ത്രി നൽകുന്ന ചുമതല കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നൽകുന്ന ചുമതല കൃത്യമായി നിർവഹിക്കാൻ ശ്രമിക്കും. തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കും. രാജ്യത്തെയും ജനങ്ങളെയും അങ്ങിനെ സേവിക്കാനാണ് താൻ ഉദ്ദേശിക്കുന്നത്. ഏത് വകുപ്പാണെങ്കിലും നന്നായി പ്രവർത്തിക്കാൻ ശ്രമിക്കും,' എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ വികസനത്തില്‍ അവസരം ലഭിച്ച പുതുമുഖമാണ് മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ. മൂന്നാം തവണ എംപിയായി രാജ്യസഭയില്‍ എത്തിയതിനിടയിലാണ് രാജീവ് ചന്ദ്രേശേഖറിന്‍റെ മന്ത്രിസഭ പ്രവേശം. പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് ഏകോപനവും ബിജെപി ദേശീയ വക്താവായുള്ള പ്രവര്‍ത്തനവുമെല്ലാം രണ്ടാം മോദി മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി. ഐടി അടക്കമുള്ള രംഗങ്ങളിലെ മികവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഇതോടൊപ്പം പരിഗണിക്കപ്പെട്ടു.
പാര്‍ലമെന്‍റില്‍ ധനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം എന്നീ നിലയിലും രാജീവ് ചന്ദ്രശേഖർ പ്രവർത്തിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്താനായിരുന്നുവെങ്കില്‍ കേരളത്തിലെ ബിജെപിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ക്ക് പരിഗണന ലഭിക്കുമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona