അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട്  സമർപ്പിക്കണം

എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു.കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്.അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിര്‍ദേശം നല്‍കി. സംഭവത്തില്‍ കാറിന്‍റെ അമിത വേഗത്തിന് പൊലീസ് കേസെടുത്തിരുന്നു . കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അര്‍ജുന്‍ അശോകനടക്കമുളള താരങ്ങള്‍ സഞ്ചരിച്ച കാര്‍ ഷൂട്ടിംഗിനിടെ തലകീഴായി മറിഞ്ഞുളള അപകടം.താരങ്ങളടക്കം അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു എംജി റോഡിലെ അപകടം. ചെയ്സിംഗ് രംഗം ഷൂട്ട് ചെയ്യുകയായിരുന്ന കാര്‍ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ ഓടിച്ചിരുന്ന കാറില്‍ നടന്‍മാരായ അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്,മാത്യു തോമസ് എന്നിവരടക്കം അഞ്ചു പേരുണ്ടായിരുന്നു. വഴിയില്‍ നിര്‍ത്തിയിരുന്ന രണ്ട് ബൈക്കുകളില്‍ തട്ടിയ ശേഷമാണ് കാര്‍ മറിഞ്ഞത്. ബൈക്ക് യാത്രികര്‍ക്കടക്കം പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

റോഡിലെ മറ്റ് യാത്രികരുടെ ജീവന് ഭീഷണി ഉയര്‍ത്തും വിധം വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.