വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, കേസെടുത്തു
ആത്മഹത്യാശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
തൃശൂര്‍: പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്.
ആത്മഹത്യാശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അമിതമായ രാഷ്ട്രീയ സ്വാധീനം കാരണം സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതിനിടയിലാണ് വനിതാ വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചത്. നിരന്തര മാനസിക പീഡനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.