12,400 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഐസിഎംആർ കേരളത്തിന് അനുവദിച്ചു, ഉടനെ ജില്ലകൾക്ക് കൈമാറും
ആകെ 12,400 റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ഐസിഎംആർ കേരളത്തിന് അനുവദിച്ചിട്ടുള്ളത്
തിരുവനന്തപുരം: കൊവിഡ് നിർണയ പരിശോധന വേഗത്തിലാക്കാനും വ്യാപകമാകാനുമായി ഐസിഎംആർ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിനായി അനുവദിച്ചു. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയായാൽ ഉടൻ ഇവ ജില്ലകൾക്ക് വിതരണം ചെയ്യും.
ആകെ 12,400 റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ഐസിഎംആർ കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇവയുടെ ഉപയോഗത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിവിധ ജില്ലാ ഭരണകൂടങ്ങൾ ആരംഭിച്ചിട്ടുണ്ട്. റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലുമാവും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കൂടുതലായി വിതരണം ചെയ്യുക.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഒന്നാം നിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും റാപ്പിഡ് ടെസ്റ്റ് പരിശോധനയ്ക്ക് മുൻഗണന ലഭിക്കും. മാധ്യമപ്രവർത്തകരേയും പരിശോധനയ്ക്ക് വിധേയരാക്കും.
വയനാട്ടിൽ ആരോഗ്യപ്രവർത്തകരേയും പൊലീസ് ഉദ്യോഗസ്ഥരേയും മറ്റു സർക്കാർ ഉദ്യോഗസ്ഥരേയും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കാൻ തീരുമാനമായിട്ടുണ്ട്. മാധ്യമപ്രവർത്തകരേയും വയനാട്ടിൽ റാപ്പിഡ് ടെസ്റ്റിൽ ഉൾപ്പെടുത്തും. ടെസ്റ്റ് കിറ്റുകൾ എത്തിയാലുടൻ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.