എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിന്റെ കൊലപാതകത്തേ തുടർന്ന് ഒരു മാസമായി അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളജ് തുറന്നു. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളുടെ ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്
ഇടുക്കി: എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിന്റെ കൊലപാതകത്തേ തുടർന്ന് ഒരു മാസമായി അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളജ് തുറന്നു. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളുടെ ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. രാഷ്ട്രീയ സംഘർങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാം മൻകരുതലുമെടുത്താണ് കോളജ് തുറന്നത്.
ഇടുക്കി എൻജിനീയറിംഗ് കോളജിൻറെയും ഹോസറ്റലിൻറെയും ഇടനാഴികളിൽ കേട്ടിരുന്ന ഈ ശബ്ദം ഇനിയുണ്ടാകില്ല. ഒപ്പം ധീരജിൻറെ മുദ്രാവാക്യം വിളികളും. ജനുവരി പത്താം തീയതി ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയുടെ കത്തിയിൽ ധീരജിൻറെ ജീവൻ പൊലിഞ്ഞു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരീക്ഷകൾ നടക്കുന്നതിനാൽ ധീരജിനൊപ്പം പഠിച്ചിരുന്നവർ ഇന്ന് കോളജിലെത്തിയില്ല. ഓൺലൈൻ ക്ലാസുകളായിരുന്നതിനാൽ അധ്യാപകർക്ക് ധീരജുമായി നേരിട്ട് കുറച്ചു കാലത്തെ പരിചയമേ ഉള്ളൂ. എങ്കിലും എല്ലാവരും നൊമ്പരത്തോടെയാണ് ധീരജിനെ ഓർക്കുന്നത്.
സംഭവം കുട്ടികളുടെ മനസ്സിലുണ്ടാക്കിയ മുറിവുകൾ ഉണക്കാനുള്ള നടപടികളും കോളജ് അധികൃതർ സ്വീകരിക്കും. ഒരു മാസത്തിനു ശേഷം കോളജ് തുറന്നപ്പോൾ കർശന പരിശോധനയ്ക്കു ശേഷമാണ് വിദ്യാർത്ഥികളെപ്പോലും കടത്തി വിട്ടത്. പൊലീസിൻറെ സ്ഥിരം സാന്നിധ്യവും കോളജ് പരിസരത്തുണ്ടാകും. അദ്യ ദിനമായതിനാൽ കുട്ടികൾ കുറവായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബുധനാഴ്ച മുതലായരിക്കും ഒന്നാം വർഷ ക്ലസുകൾ തുടങ്ങുക.
