.പാരിസ്ഥിതിക ആഘാത പഠനം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.800 മെഗാവാട്ട് പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചാല്‍ ഇടുക്കിയുടെ ഉത്പാദന ശേഷി 1550 മെഗാവാട്ടായി ഉയരും

ഇടുക്കി സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട അനുമതി. ഇടുക്കി ജലാശയത്തിലെ ജലം തന്നെ ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഇത്. 2023 ൽ ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.ksebയുടെ അപേക്ഷയില്‍ മെയ് 31നാണ് ഹിയറിംഗ് നടന്നത്.തുടര്‍ന്നാണ് ഒന്നാംഘട്ട പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി ലഭിച്ചത്.

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് 750 മെഗാവാട്ടാണ് ഇത്പാദന ശേഷി.800 മെഗാവാട്ടിന്‍റെ എക്സ്റ്റന്‍ഷന്‍ പദ്ധതി കൂടി നടപ്പായാല്‍ ഇത് 1550 മെഗവാട്ടായി ഉയരും.താതരമ്യേന ചെലവുകുറഞ്ഞ ജലവൈദ്യുത പദ്ധതി കെഎസ്ഇബിക്കും ഉപഭോക്താക്കള്‍ക്കും ഏറെ ഗുണം ചെയ്യും.

മൂലമറ്റത്താണ് എക്സ്റ്റന്‍ഷന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.നിലവിലുള്ള അണക്കെട്ടില്‍ നിന്നും 550 മീറ്റര്‍ മാത്രം അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം.2699 കോടിയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പാരസ്ഥിതിക ആഘാത പഠനം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അന്തിമ അനുമതി ലഭിച്ചാല്‍ 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.