ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്ന് കർഷകർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് പരാതി നൽകി. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്

ഇടുക്കി; സിഎച്ച്ആർ നിയമം ആയുധമാക്കി വനം വകുപ്പ് ജീവനക്കാർ പണം പിരിവ് നടത്തുന്നുവെന്ന് ഇടുക്കിയിലെ ഏലം കർഷകർ. ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്ന് കർഷകർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് പരാതി നൽകി. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തോട്ടത്തിൻറെ വലിപ്പത്തിനനുസരിച്ചാണ് തുക.

ഇടുക്കിയിൽ ഏലത്തോട്ടങ്ങളുള്ള സ്ഥലത്തെല്ലാം ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിനിറങ്ങുമെന്നാണ് കർഷകർ പരാതി. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകി.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവെന്നും അക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. പരാതി ശരിയാണെന്നതിനുള്ള തെളിവുകൾ സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona