തൊടുപുഴ അഞ്ചിരിയിലെ ക്വാറിയിൽ ഇടുക്കി സബ് കളക്ടർ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. പാസില്ലാതെയും അമിതഭാരം കയറ്റിയും ക്വാറി ഉൽപ്പന്നങ്ങൾ കടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും തുടർ നിയമനടപടികൾക്ക് ഉത്തരവിടുകയും ചെയ്തു
തൊടുപുഴ: തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ, സാധുവായ പാസില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന നിരവധി ലോറികൾ ശ്രദ്ധയിൽപ്പെട്ടു. ക്വാറിയിൽ ശരിയായ തൂക്കം അളവ് തൂക്ക സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.
നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്താൻ സബ് കളക്ടർ ഉത്തരവിട്ടു. കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ, ഭൂമി കൈവശനിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. ഇതിനായി ബന്ധപ്പെട്ട ജില്ലാ ജിയോളജിസ്റ്റ്, വില്ലേജ് ഓഫീസർമാർ, പൊലീസ് അധികാരികൾ എന്നിവർക്ക് സബ് കളക്ടർ കൈമാറി. സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ക്വാറി പ്രവർത്തനങ്ങൾക്കും ധാതു ഗതാഗതത്തിനും മേൽ കർശനമായ നിരീക്ഷണം ജില്ലയിൽ തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.


