മനുഷ്യ വന്യജീവി സംഘർഷത്തിൽ രൂക്ഷപ്രതികരണവുമായി ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ.
തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷത്തിൽ രൂക്ഷപ്രതികരണവുമായി ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ. വനംമന്ത്രിക്ക് കഴിവില്ലെങ്കിൽ തിരിച്ചുവിളിക്കണമെന്ന് ഫാദർ തോമസ് പറഞ്ഞു. കഴിവുള്ള ആളുകൾ മന്ത്രിസ്ഥാനത്ത് വരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു ഇൻഫാം ദേശീയ ചെയർമാന്റെ പ്രതികരണം.
അതേസമയം, സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് 10 പദ്ധതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. കാട്ടാന ആക്രമണത്തെ തുടർന്ന് ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകൾ, ആനത്താരകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കും. വന്യജീവി സംഘർഷ സംഘർഷ പ്രദേശങ്ങളിൽ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ജനവാസമേഖലകളിലേക്ക് വന്യജീവികൾ പ്രവേശിക്കുന്നത് തടയാൻ സോളാർ ഫെൻസിംഗ് ശക്തമാക്കും. ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും വനത്തിൽ ഉറപ്പ് വരുത്തുക, പാമ്പ് കടിയേറ്റുള്ള മരണം തടയാൻ ആന്‍റിവെനം ഉൽപ്പാദനവും വിതരണവും ശക്തമാക്കുക തുടങ്ങിയവയാണ് കർമ്മ പദ്ധതികൾ.
