''ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വർഷത്തിലേറെയായി.''
ഇടുക്കി: കൂട്ടക്കൊല (Idukki Murder) നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ(Hameed) മൂത്ത മകൻ ഷാജി. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
''ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വർഷത്തിലേറെയായി. തിരിച്ച് വന്ന ശേഷം ഇഷ്ടദാനം നൽകിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ഞങ്ങൾ മക്കൾക്കെതിരെ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റിൽ ചെയ്തു. കേസുകൾ ഞങ്ങൾക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്ക്കെതിരെ ഞങ്ങൾ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയൻ മുഹമ്മദ് ഫൈസൽ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊന്ന് വാപ്പ ചെയ്യുമെന്ന് കരുതിയില്ലെന്നും ഷാജി പറയുന്നു.
'എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം'; കസ്റ്റഡിയില്‍ കൂസലില്ലാതെ ഹമീദ്
ഇടുക്കി തൊടുപുഴക്കടുത്ത് ചീനിക്കുഴിയിൽ ഇന്നലെയാണ് പിതാവ് മകനെയും കുടുംബത്തേയും വീടിനുള്ളിൽ പൂട്ടിയിട്ട് തീവച്ചുകൊന്ന ദാരുണ സംഭവമുണ്ടായത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് വെന്തുമരിച്ചത്. പിതാവ് ഹമീദിനെ പൊലീസ് റിമാൻഡ് ചെയ്തു.
പുലർച്ചെ പന്ത്രണ്ടേ മുക്കാലോടെ മുറിയിൽ തീപടരുന്നത് കണ്ടാണ് മുഹമ്മദ് ഫൈസലും കുടുംബവും ഞെട്ടിയുണർന്നത്. വാതിൽ പുറത്ത് നിന്ന് പൂട്ടിയതിനാൽ രക്ഷപ്പെടാനായില്ല. കരഞ്ഞുപറഞ്ഞിട്ടും അച്ഛൻ ക്രൂരത തുടർന്നു. തീയിലേക്ക് വീണ്ടും വീണ്ടും പെട്രോൾ കുപ്പികൾ എറിയുകയായിരുന്നു. അവസാന മാർഗമെന്നോണമാണ് അയൽവാസി രാഹുലിനെ മുഹമ്മദ് ഫൈസലിന്റെ മകൾ അസ്ന ഫോണിൽ വിളിച്ചത്. അവരെത്തിയപ്പോഴേക്കും എല്ലാം കത്തിമയർന്നിരുന്നു. റൂമിനകത്തെ ശുചിമുറിയിൽ രണ്ട് മക്കളെയും ചേർത്ത് പിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കിടന്നിരുന്നത്. മകനും കുടുംബവും രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതുമടച്ചാണ് ഹമീദ് വീടിന് തീയിട്ടത്. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തീയണക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിവിട്ടു. എന്നിട്ട് മകനും കുടുംബവും വെന്തുമരിക്കുന്നത് നോക്കി നിന്നു. പ്രതി ഹമീദിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വൻ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്.
