വീണ വിജയന്റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധന; അന്വേഷണ റിപ്പോർട്ട് നീളുന്നു, വിഷയം തൊടാതെ ഇടത് നേതാക്കൾ
സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിക്ക് സിഎംആര്‍എല്‍ നൽകിയ പണത്തിന്റെ ഐജിഎസ്ടി അടച്ചിട്ടുണ്ടോ എന്ന പരിശോധനയില്‍ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല. സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴൽനാടന്‍ എംഎല്‍എ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.
വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഐടി സേവന കമ്പനിയായ എക്സാലോജിക്കും കെഎംആര്‍എല്ലും തമ്മില്‍ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്സാലോജിക് നികുതിയടച്ചതിന്‍റെ രേഖകള്‍ പുറത്തുന്നത്. 2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയില്‍ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയ്സ് കെഎംആര്‍എല്ലിന് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്സസാലോജിക് ഐജിഎസ് ടി അടച്ചതായും സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമല്ല.
Also Read: മാസപ്പടി വിവാദം; കരിമണൽ കമ്പനിയുമായുള്ള ഇടപാടിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ
വീണ വിജയന്റെ കമ്പനിയുടെ IGST പരിശോധനയിൽ റിപ്പോർട്ട് നീളുന്നു