ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാ രീതി കുട്ടികളിൽ പരീക്ഷിക്കുന്നത് കടുത്ത ഗുരുതരാവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്നാണ് ഐഎംഎ തുറന്നടിക്കുന്നത്.  ഡബ്ല്യുഎച്ച്ഒയും, ഐസിഎംആറും നിർദേശിച്ചിട്ടില്ലാത്ത ഒന്ന് എന്തിന് കുട്ടികൾക്ക്  നൽകുന്നുവെന്നാണ് ചോദ്യം. 

തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധ മരുന്നായി കുട്ടികൾക്ക് ഹോമിയോ ഗുളിക (homeo medicine) നൽകാനുള്ള സർക്കാർ (government) തീരുമാനത്തിൽ അലോപ്പതി - ഹോമിയോ തർക്കം. കുട്ടികൾക്ക് മേൽ അശാസ്ത്രീയമായ ചികിത്സാരീതികൾ പ്രയോഗിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനവുമായി ഐഎംഎയും ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്സും രംഗത്തെത്തി. ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതി കുട്ടികളിൽ പരീക്ഷിക്കുന്നത് കടുത്ത ഗുരുതരാവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്നാണ് ഐഎംഎ തുറന്നടിക്കുന്നത്.

ഡബ്ല്യുഎച്ച്ഒയും, ഐസിഎംആറും നിർദേശിച്ചിട്ടില്ലാത്ത ഒന്ന് എന്തിന് കുട്ടികൾക്ക് നൽകുന്നുവെന്നും ഐഎംഎ ചോദിക്കുന്നു. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മരുന്ന് വിതരണം നടത്തരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്സ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു. എന്നാല്‍ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആഴ്സനിക് ആൽബം നൽകുന്നതെന്നും ഐഎംഎ വെല്ലുവിളിക്കുന്നത് സർക്കാരിനെ ആണെന്നുമാണ് ഹോമിയോ ഡോക്ടർമാറുടെ നിലപാട്.

ഫലപ്രാപ്തി ചികിത്സിച്ച് തെളിയിക്കാമെന്നും വെല്ലുവിളിയുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ പിന്തുണയുണയിൽ സംസ്ഥാനത്തും സർക്കാർ മേഖലയിൽ കൊവിഡിന് ഹോമിയോ ചികിത്സയ്ക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് വിജയമാണെന്നാണ് ഹോമിയോപ്പതി മേഖല അവകാശപ്പെടുന്നത്. എന്നാൽ വിഷയത്തിൽ സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരുമെന്ന് ഐഎംഎയും, നേരിടുമെന്ന് ഹോമിയോപ്പതി ഡോക്ടർമാരും നിലപാടെടുക്കുന്നതോടെ തർക്കം രൂക്ഷമാകും എന്നുറപ്പാണ്.