സന്തോഷ് കുമാറിനെ തിരിച്ചെടുക്കുക മാത്രമല്ല, കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ തന്നെ നിയമിക്കുകയും ചെയ്തതാണ് വിശദീകരണം തേടാൻ കാരണം
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന സബ് രജിസ്ട്രാറെ തിരിച്ചെടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ ഐജി ഇമ്പശേഖറിനോട് സംസ്ഥാന സർക്കാർ വിശദീകരണം തേടി. കണക്കിൽപെടാത്ത പണം കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തതിനെ തുടർന്ന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട സബ് രജിസ്ട്രാർ സന്തോഷ് കുമാറിനെ തിരിച്ചെടുത്ത സംഭവത്തിലാണ് വിശദീകരണം തേടിയത്. സന്തോഷ് കുമാറിനെ തിരിച്ചെടുക്കുക മാത്രമല്ല, കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ തന്നെ നിയമിക്കുകയും ചെയ്തതാണ് വിശദീകരണം തേടാൻ കാരണം. വിജിലൻസിന്റെ അനുമതിയില്ലാതെയാണ് രജിസ്ട്രേഷൻ ഐജി സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി വിഎൻ വാസവൻ ഐജിയോട് വിശദീകരണം തേടിയത്.
